കൊവിഡ് 19: രോഗമില്ലാത്തവര്‍ വീടുകളില്‍ നിര്‍മിച്ച മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് 19 രോഗികളും അവരുമായി അടുത്തിടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

Update: 2020-04-04 10:42 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍നിന്ന് പുറത്തുപോവുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് 19 രോഗികളും അവരുമായി അടുത്തിടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. വായുവില്‍ കൂടിയും കൊറോണ വൈറസ് വ്യാപനമുണ്ടാവാമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

വീടുകളിലുണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതിനായി വീട്ടില്‍ ലഭ്യമായ വൃത്തിയുള്ള തുണിയുപയോഗിച്ച് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന കാര്യവും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മൂക്കും വായും മറയ്ക്കുന്ന വിധത്തിലുള്ള മാസ്‌കാണ് ഉപയോഗിക്കേണ്ടത്.

ഓരോരുത്തരും ഓരോ മാസ്‌ക് വീതം ഉപയോഗിക്കണം. എന്നാല്‍, രോഗബാധിരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുള്ളവരോ ആയവര്‍ ഇത്തരം വീട്ടില്‍ നിര്‍മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. കൊവിഡ് 19 രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരും പൂര്‍ണമായും സുരക്ഷാക്രമീകരണങ്ങളുള്ള മാസ്‌ക് തന്നെ ധരിക്കണം. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശങ്ങളില്‍ല്‍ പറയുന്നു.

Tags:    

Similar News