കൊറോണ: ചൈനയില്‍നിന്നെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും

ഡല്‍ഹിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമപരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.

Update: 2020-02-16 15:30 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും. ഡല്‍ഹിയിലെ കരുതല്‍ കേന്ദ്രത്തിലെത്തിച്ച മലയാളികടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമപരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്. ചാവ്‌ലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പോലിസ് (ഐടിബിപി) ക്യാംപിലുള്ളവരെ ഘട്ടംഘട്ടമായി ഡിസ്ചാര്‍ജ് ചെയ്യും. ഹരിയാന മനേസറിലെ ക്യാംപിലുള്ളവരെ പരിശോധന ഫലമെത്തുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ് ചെയ്യും.

കൃത്യമായ മെഡിക്കല്‍ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും ഡിസ്ചാര്‍ജ് നടപടികള്‍. രണ്ടുവിമാനങ്ങളിലായി 654 പേരെയാണ് ഈ മാസം ആദ്യം ചൈനയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചത്. 14 ദിവസം ഐസൊലേഷന്‍ ക്യാംപില്‍ പാര്‍പ്പിക്കാനായിരുന്നു തീരുമാനം. അന്തിമപരിശോധനകള്‍ക്കായി നാലുദിവസംകൂടി ക്യാംപ് നീട്ടുകയായിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ ചൊവ്വാഴ്ചയോടെയാവും നാട്ടിലെത്തുക. ഫെബ്രുവരി 1, 2 തിയ്യതികളിലാണ് ഇവരെ ചൈനയിലെ വുഹനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. ചൈന, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.

അതേസമയം, കൊറോണ രോഗം സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികില്‍സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥി ആശുപത്രി വിട്ടു. തുടര്‍ച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധയില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആശുപത്രി വിട്ടത്. വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീട്ടില്‍ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തിലെ മൂന്നാമത്തെ കൊറോണ കേസായിരുന്നു ഇത്. തൃശൂരില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. 

Tags:    

Similar News