ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു നേരേ വധശ്രമം; അക്രമികള്‍ വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എ അതിഥി സിങ്ങിനുനേരെയാണ് ആക്രമണമുണ്ടായത്. എംഎല്‍എയുടെ വാഹനത്തിനുനേരേ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവദേഷ് സിങ്ങിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് പോകവെ ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്കു സമീപമാണ് അതിഥിക്കു നേരേ ആക്രമണം നടന്നത്.

Update: 2019-05-14 17:23 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കുനേരെ വധശ്രമം. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എ അതിഥി സിങ്ങിനുനേരെയാണ് ആക്രമണമുണ്ടായത്. എംഎല്‍എയുടെ വാഹനത്തിനുനേരേ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവദേഷ് സിങ്ങിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് പോകവെ ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്കു സമീപമാണ് അതിഥിക്കു നേരേ ആക്രമണം നടന്നത്.

നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. പരിക്കേറ്റ എംഎല്‍എയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരേ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ദിനേഷ് സിങ്ങിന്റെ സഹോദരനാണ് അവദേഷ് സിങ്. തനിക്കെതിരേ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് എംഎല്‍എ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിലെയും പോലിസിലെയും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജില്ലാ ഭരണകൂടത്തിനെതിരേയും പോലിസിനെതിരേയും നടപടിയാവശ്യപ്പെട്ട് എംഎല്‍എയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ ധര്‍ണയും സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില എങ്ങനെയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് എംഎല്‍എയ്‌ക്കെതിരായ ആക്രമണമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം ട്വിറ്ററില്‍ പ്രതികരിച്ചു. എംഎല്‍എയുടെ ജീവന്‍തന്നെ സുരക്ഷിതമല്ല, പിന്നെ എങ്ങനെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. എത്രയും പെട്ടെന്ന് എംഎല്‍എ സുഖംപ്രാപിക്കട്ടെയെന്നും കോണ്‍ഗ്രസ് ആശംസിച്ചു. 

Tags:    

Similar News