മുസ്‌ലിംകള്‍ നിങ്ങളെ ഭയപ്പെടില്ലെന്ന് കപില്‍ സിബല്‍, എന്നെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് അമിത് ഷാ; രാജ്യസഭയില്‍ രൂക്ഷമായ വാക്‌പോര്

ഏത് മുസ്‌ലിമാണ് നിങ്ങളെ ഭയപ്പെടുക. ഞാനോ രാജ്യത്തെ മറ്റ് പൗരന്‍മാരോ നിങ്ങളെ ഭയപ്പെടാന്‍ പോവുന്നില്ല. രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നത്'- കപില്‍ സിബല്‍ പറഞ്ഞു.

Update: 2019-12-11 18:35 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും തമ്മില്‍ രൂക്ഷമായ വാക്‌പോര്. രാജ്യത്തെ ഒരൊറ്റ മുസ്‌ലിമും നിങ്ങളെ ഭയപ്പെടില്ലെന്ന് സിബല്‍ ആഞ്ഞടിച്ചു. ബില്ലിനെക്കുറിച്ച് മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്ന അമിത് ഷായുടെ പരാമര്‍ശമാണ് സിബലിനെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ നേരത്തെ വളരെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രസ്താവന നടത്തി. ഏത് മുസ്‌ലിമാണ് നിങ്ങളെ ഭയപ്പെടുക. ഞാനോ രാജ്യത്തെ മറ്റ് പൗരന്‍മാരോ നിങ്ങളെ ഭയപ്പെടാന്‍ പോവുന്നില്ല. രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നത്'- കപില്‍ സിബല്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് നിയമപരിരക്ഷ നല്‍കുകയാണ്. വി ഡി സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ എക്കാലവും കോണ്‍ഗ്രസ് എതിര്‍ക്കും. മതാടിസ്ഥാനത്തില്‍ രാജ്യത്തെ കോണ്‍ഗ്രസ് വിഭജിച്ചതിനാലാണ് ഈ ബില്‍ ആവശ്യമെന്നാണ് ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍, ചരിത്രപുസ്തകങ്ങള്‍ പഠിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അമിത് ഷാ പരാജയപ്പെട്ടു. ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സവര്‍ക്കറായിരുന്നു. ദ്വിരാഷ്ട്ര വാദത്തില്‍ സവര്‍ക്കര്‍ക്കും മുഹമ്മദലി ജിന്നക്കും ഒരേ അഭിപ്രായമായിരുന്നുവെന്ന് അംബേദ്കറെ ഉദ്ധരിച്ച് കപില്‍ സിബല്‍ പറഞ്ഞു. മുത്തലാഖ് നിയമവും കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതും ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതുമെല്ലാം മുസ്‌ലിം വിരുദ്ധമാണെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, തന്നെ ആരും രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഇന്ത്യയുടെ ആശയമെന്താണെന്ന് എനിക്കറിയാം. ഞാന്‍ വിദേശത്തുനിന്നെത്തിയതല്ല. ഇവിടെ ജനിച്ചുവളര്‍ന്നവനാണ്. ഇവിടെ മരിക്കും. ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് പാകിസ്താന്റെ സ്വരമാണ്. കശ്മീരും മുത്ത്വലാഖ് നിരോധനവും പൗരത്വ ഭേദഗതി ബില്ലും മുസ്‌ലിംകള്‍ക്ക് എതിരല്ല. കോണ്‍ഗ്രസ് മുസ്‌ലിംകളെ ആശങ്കപ്പെടുത്തുകയാണ്. ഈ ബില്‍ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇതിന് ഇന്ത്യയിലെ മുസ്‌ലിംകളുമായി ഒരു ബന്ധവുമില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണ്. എല്ലായ്‌പ്പോഴും സുരക്ഷിതരായി തുടരും. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. 

Tags:    

Similar News