ഫാത്തിമയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ ഐഐടി അധികൃതര്‍; പ്രതിഷേധം ശക്തമാവുന്നു

അതേസമയം, ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു.

Update: 2019-11-15 03:09 GMT

ചെന്നൈ: മലയാളിയായ ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ദേശീയതലത്തിലും പ്രതിഷേധം ശക്തമായിട്ടും ആഭ്യന്തര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ പോലും ഐഐടി അധികൃതര്‍ തയ്യാറായിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചുപോരുന്നതെന്ന ആക്ഷേപം ശക്തമാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഐഐടി കാംപസിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

അതേസമയം, ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും അധ്യാപകര്‍ക്കെതിരേ തെളിവില്ലെന്നാണ് പോലിസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. ഫാത്തിമയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയ്യാറായിട്ടില്ല. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

ഒരുവര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്ത സംഭവം ദേശീയതലത്തിന്‍ വരെ വന്‍വിവാദമായിട്ടുപോലും എന്തെങ്കിലും നടപടിയോ അന്വേഷണമോ ഇതുവരെയുണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര അന്വേഷണസമിതി രൂപീകരിക്കാനും അധികൃതര്‍ തയ്യാറായില്ല. ചെന്നൈ ഐഐടിയുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡറക്ടര്‍ ഭാസ്‌കര്‍ സുന്ദരമൂര്‍ത്തിയുടെ വാഹനം ഒരുവിഭാഗം വിദ്യാര്‍ഥികള്‍ തടഞ്ഞു.

സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകരെ കേസ് ഏറ്റെടുത്ത സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. സഹപാഠികള്‍ ഉള്‍പ്പടെ 25ഓളം വിദ്യാര്‍ഥികളെ ചോദ്യംചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നാണ് ലോക്കല്‍ പോലിസ് പറയുന്നത്. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്.  

Tags:    

Similar News