ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കേയും രണ്ടുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സമാനനിലപാടായിരുന്നു.

Update: 2020-09-29 10:17 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കേയും രണ്ടുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സമാനനിലപാടായിരുന്നു.

2021 മെയില്‍ സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കേ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു പാര്‍ട്ടികളുടെ ഏകാഭിപ്രായം. കൊവിഡ് പടരുന്നതിനാല്‍ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഈ കത്തില്‍ അടുത്ത മെയ് മാസത്തിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ആറുമാസം മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുക.

ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ഭീമമായ ചെലവും സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ സിഇഒ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയും അഭിപ്രായം തേടിയ ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചത്.

അടുത്ത ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പംതന്നെ ഈ രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം അസം, പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കുട്ടനാട്ടിലും ഇടത് സ്വതന്ത്രനായി വിജയിച്ച വിജയന്‍പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന് ചവറയിലും തിരഞ്ഞെടുപ്പ് വേണ്ടിവരികയായിരുന്നു.

Tags: