ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസിന്റെ നിയമനം: വിവരങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്രം

Update: 2019-03-26 12:51 GMT

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി മോദിയുടെ ഇഷ്ടക്കാരനായ ശക്തികാന്ത ദാസിനെ നിയമിച്ച നടപടിയുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാനാവില്ലെന്നു കേന്ദ്രം. വാര്‍ത്താ ഏജന്‍സിയാ പിടിഐയുടെ പ്രതിനിധി വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്കാണു കേന്ദ്രം മറുപടി നല്‍കിയത്. ആര്‍ബിഐ ഗവര്‍ണറുടെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രിസഭാ തീരുമാനങ്ങളാണെന്നും ഇത്തരം വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കാണിച്ചാണ് കേന്ദ്രം രേഖകള്‍ നല്‍കാനാവില്ലെന്നറിയിച്ചത്. ആര്‍ബിഐ ഗവര്‍ണറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ പകര്‍പ്പ്, അപേക്ഷകരുടെ വിവരം, ഷോര്‍ട്‌ലിസ്്റ്റ്, ഗവര്‍ണറെ പരിഗണിക്കുന്നതിനു രൂപീകരിച്ച കമ്മിറ്റി, ഇതിനായി ചേര്‍ന്ന യോഗങ്ങള്‍ എന്നിവയാണ് വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് സാമ്പത്തിക വിദഗ്ദനല്ലാത്ത ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്. പ്രധാനമന്ത്രി മോദിയുമായുള്ള അസ്വാരസ്യങ്ങളാണ് ഊര്‍ജിത് പട്ടേലിന്റെ രാജിക്കു വഴിവച്ചതെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വന്‍ തകര്‍ച്ചക്കു കാരണമായി നോട്ടു നിരോധനമടക്കമുള്ള മോദിയുടെ തീരുമാനങ്ങളെ പിന്തുണച്ചിരുന്നയാളാണ് ശക്തികാന്ത ദാസ്. 

Tags:    

Similar News