കേരളത്തോട് മുഖംതിരിച്ച് കേന്ദ്ര ബജറ്റ്; റെയില്‍വേ ആവശ്യങ്ങളോടും അവഗണന

പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളം റെയില്‍വേ രംഗത്ത് കാലങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനമാണുണ്ടായിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

Update: 2019-02-01 15:23 GMT

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങളെ പൂര്‍ണമായും അവഗണിച്ച് കേന്ദ്ര ബജറ്റ്. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളം റെയില്‍വേ രംഗത്ത് കാലങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനമാണുണ്ടായിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതേസമയം, രാജ്യത്തെ 22ാമത്തെ എയിംസ് ഹരിയാനയില്‍ തുറക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ സ്ഥലം കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇതെക്കുറിച്ച് യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. റെയില്‍വേ മേഖലയില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുള്‍പ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ഇത്തവണയും നിരാശയായിരുന്നു ഫലം. നേമം ടെര്‍മിനല്‍ പദ്ധതി, എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം പാത ഉള്‍പ്പടെ കേരളത്തിന്റെ റെയില്‍വേ രംഗത്ത് അടിസ്ഥാനസൗകര്യവികസനത്തിന് ഉതകുന്ന പദ്ധതിപ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇടംപിടിച്ചില്ല.

കേന്ദ്രബജറ്റില്‍ റെയില്‍വേയ്ക്ക് വേണ്ടി നീക്കിവച്ചത് 1,58,658 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.39 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം 1,48,528 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. കേന്ദ്രബജറ്റും റെയില്‍ ബജറ്റും വെവ്വേറെയാണ് മുമ്പ് അവതരിപ്പിച്ചിരുന്നത്. ഇത് രണ്ടും ചേര്‍ത്ത് ഒറ്റബജറ്റാക്കിയത് 2017-18 സാമ്പത്തികവര്‍ഷത്തെ ബജറ്റോടെയാണ്.

കേരളത്തിനുള്ള നികുതി വിഹിതം 21,115.14 കോടി (കഴിഞ്ഞ വര്‍ഷം 19,038.17 കോടി)

കേരളത്തിലുള്ള കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം- ബ്രാക്കറ്റില്‍ കഴിഞ്ഞവര്‍ഷത്തെ വിഹിതം

* കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്- 46.71 കോടി (67.41 കോടി)

* കൊച്ചി കപ്പല്‍ ശാല- 660 കോടി (495 കോടി)

* ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്- 105 കോടി (387 കോടി)

* തിരുവനന്തപുരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്- 20 കോടി (13.50 കോടി)

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍)- 539 കോടി (580 കോടി)

* തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍- 761.86 കോടി (749.68 കോടി)

* വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി- 80 കോടി (75 കോടി)

* കയര്‍ വികാസ് യോജന- 70.50 കോടി (75.93 കോടി)

* കയര്‍ ഉദ്യാമി യോജന- 2 കോടി (10 കോടി)

* കായംകുളം താപനിലയം ഉള്‍പ്പെടുന്ന എന്‍ടിപിസിക്ക്- 20,000 കോടി (22,300 കോടി)

വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം

* റബര്‍ ബോര്‍ഡ്- 170 കോടി (172.22 കോടി)

* തേയില ബോര്‍ഡ്- 150 കോടി (160.20 കോടി)

* കോഫി ബോര്‍ഡ്- 200 കോടി (175.25 കോടി)

* സ്‌പൈസസ് ബോര്‍ഡ്- 100 കോടി (90.93 കോടി)

* കയര്‍ ബോര്‍ഡ് 4 കോടി- (മൂന്നുകോടി)

* കശുവണ്ടി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍- ഒരുകോടി (ഒരുകോടി)

* സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി- 90 കോടി (100 കോടി)











Tags: