യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

Update: 2022-03-18 17:12 GMT

ബംഗളൂരു: യുക്രെയ്‌നിലെ ഖാര്‍ക്കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കേന്ദ്രസര്‍ക്കരാണ് വിവരം കൈമാറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ നവീന്റെ ഭൗതികശരീരം ബംഗളൂരുവിലെത്തും. തുടര്‍ന്ന് ജന്‍മനാടായ ഹവേരിയിലേക്ക് കൊണ്ടുപോവും. നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍, തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരിക്കും നവീന്റെ ഭൗതികശരീരം ബെംഗളൂരു വിമാനത്താവളത്തിലെത്തുകയെന്ന് മുഖ്യമന്ത്രി പിന്നീട് തിരുത്തുകയായിരുന്നു.

മാര്‍ച്ച് ഒന്നിനാണ് നവീന്‍ ശേഖരപ്പ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷെല്ലിങ് അവസാനിച്ചതിന് ശേഷമായിരിക്കും മൃതദേഹം കൊണ്ടുവരികയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. നവീന്റെ മൃതദേഹം എംബാം ചെയ്ത് ഖാര്‍ക്കീവിലെ മെഡിക്കല്‍ സര്‍വകലാശാല മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ബൊമ്മൈ പറഞ്ഞിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു. നവീന്‍ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. നവീന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍. ഖാര്‍ക്കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ വിദ്യാര്‍ഥിയായ നവീന്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News