ഡല്‍ഹി ജെഎന്‍യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്ന് ബിജെപി നേതാവ്

ജെഎന്‍യു കാംപസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സി ടി രവി ഈ ആവശ്യമുന്നയിച്ചത്.

Update: 2020-11-18 03:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ് രംഗത്ത്. ജെഎന്‍യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവിയുടെ നിര്‍ദേശം. ജെഎന്‍യു കാംപസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ സി ടി രവി ഈ ആവശ്യമുന്നയിച്ചത്. ഭാരതമെന്ന ആശയത്തിനു വേണ്ടി നിലകൊണ്ടയാളാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ സ്വാമി വിവേകാനന്ദ യൂനിവേഴ്‌സിറ്റിയെന്ന് പുനര്‍നാമകരണം ചെയ്യുകയെന്നതാണ് ശരി. ഭാരതത്തിന്റെ ദേശസ്‌നേഹിയായ സന്യാസിയുടെ ജീവിതം വരുംതലമുറകള്‍ക്ക് പ്രചോദനമാവും- സി ടി രവി ട്വിറ്ററില്‍ കുറിച്ചു. രവിയുടെ ട്വീറ്റിനെ പിന്തുണച്ച് ബിജെപിയുടെ ഡല്‍ഹി വക്താവ് തേജിന്ദര്‍ പാല്‍ സിങ് ബഗ്ഗ, മജോജ് തിവാരി എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജെഎന്‍യുവിന്റെ പേരുമാറ്റണമെന്ന രവിയുടെ ആവശ്യം ന്യായമാണെന്നായിരുന്നു ഇവരുടെ നിലപാട്.

ജെഎന്‍യുവിന്റെ പേരുമാറ്റണമെന്നാവശ്യപ്പെട്ട് 2019ലും ബിജെപി രംഗത്തെത്തിയിരുന്നു. അന്ന് ബിജെപി നേതാവ് ഹന്‍സ് രാജ് ഹന്‍സ് ആണ് ജെഎന്‍യുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടത്. 1969ലാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ ഡല്‍ഹിയില്‍ ജെഎന്‍യു സ്ഥാപിച്ചത്. പിന്നീടിങ്ങോട്ട് പുരോഗമന ആശയങ്ങളുടെയും രാഷ്ട്രീയചര്‍ച്ചകളുടെയും സുപ്രധാന വേദിയായി യൂനിവേഴ്‌സിറ്റി മാറുകയായിരുന്നു.

Tags: