കേന്ദ്രത്തിനെതിരേ ജനങ്ങള്‍ ഒന്നിക്കണം; എന്‍ഡിഎ വിട്ടതിന് പിന്നാലെ ആഞ്ഞടിച്ച് ബാദല്‍
കര്‍ഷക വിരുദ്ധ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും
ലുധിയാന: കേന്ദ്രസര്‍ക്കാര്‍ പാസായാക്കിയ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് 23 വര്‍ഷക്കാലത്തെ എന്‍ഡിഎ സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കെതിരേ ആഞ്ഞടിച്ച് ശിരോമണി അകാലിദള്‍. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഒന്നിക്കണമെന്നും വിവാദ ബില്ലുകള്‍ പിന്‍വലിക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്നും അകാലിദള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുക്ബീര്‍ സിങ് ബാദല്‍ ആഹ്വനം ചെയ്തു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിലപാട് മാറ്റിയില്ലെങ്കില്‍, അത് വാജ്‌പേയിയും ബാദല്‍ സാഹബും വിഭാവനം ചെയ്യ്ത എന്‍ഡിഎ അല്ല. ഏറ്റവും പഴയ കൂട്ടുകക്ഷിയായിരുന്നവരെ പോലും കേള്‍ക്കാത്തവരോട്, രാജ്യത്തെ ഊട്ടുന്നവർക്ക് നേരെ കണ്ണടയ്ക്കുന്നവരോട് ഇനി പഞ്ചാബിന് താല്‍പ്പര്യമില്ലെന്ന് അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.