'ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര' ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാരും പുരോഹിതരും
ക്ഷേത്രത്തിനായി ത്യാഗം ചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം പണിയാനുണ്ടാക്കിയ 'ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര' ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാരും പുരോഹിതരും രംഗത്ത്. പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസി സമൂഹത്തിൽ നിന്നു മതിയായ പ്രാതിനിധ്യമില്ലെന്നാണ് പരാതി. രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസി സമൂഹം ആവശ്യപ്പെടുന്നു.
ട്രസ്റ്റിന്റെ ഘടനയിൽ മഹന്ദ് നൃത്യഗോപാൽ 'ആശ്ചര്യം' പ്രകടിപ്പിച്ചു. ക്ഷേത്രത്തിനായി ത്യാഗം ചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. വൈഷ്ണവ സമാജം ട്രസ്റ്റിൽ നിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിൻഗാമി മഹന്ദ് കമൽ നയൻദാസ് ആരോപിച്ചു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്പി.ക്കുവേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയെ ട്രസ്റ്റിൽ ഉൾപ്പെടുത്തിയതിനെയും സന്ന്യാസിമാർ വിമർശിച്ചു. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ യോഗം ചേരുന്നുണ്ട്.