അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്; ചിത്രയെ പിന്തുണച്ച് സതീശന്‍

Update: 2024-01-16 11:29 GMT

കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി പരാമര്‍ശം നടത്തിയ ഗായിക കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ എസ് ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയെ പിന്തുണച്ച ഗായകന്‍ ജി വേണു ഗോപാലിനെതിരെയും സൈബറിടത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജി വേണുഗോപാല്‍ പറയുന്നത്ര നിഷ്‌കളങ്കമല്ല കാര്യങ്ങളെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസ്സിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നും പലരും വിമര്‍ശിച്ചു. ഇതിനിടെയാണ് ചിത്രയ്ക്ക് രാഷ്ട്രീയാഭിമുഖ്യമില്ലെന്നും ഈ വിഷയത്തില്‍ ഭക്തി മാത്രമാണ് പ്രതിഫലിച്ചതെന്നും പറഞ്ഞ് ജി വേണുഗോപാല്‍ രംഗത്തെത്തിയത്. ഇത്രയും ഗാനങ്ങള്‍ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാല്‍ ചോദിച്ചിരുന്നു. എന്നാല്‍, അത്ര നിഷ്ങ്കളങ്കമായി കാര്യങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന മറുവിമര്‍ശനവുമാണ് ഉയര്‍ന്നത്.

Tags:    

Similar News