രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട്; മധ്യപ്രദേശില്‍ കമല്‍നാഥ് തന്നെ

പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാവും. ഇരുവര്‍ക്കുമൊപ്പം വാര്‍ത്താസമ്മേളനം നടത്തി രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.

Update: 2018-12-14 11:51 GMT

ന്യൂഡല്‍ഹി: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പ്രഖ്യാപനം. പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാവും. ഇരുവര്‍ക്കുമൊപ്പം വാര്‍ത്താസമ്മേളനം നടത്തി രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തേ രാഹുലിന്റെ വസതിക്കുമുന്നില്‍ സച്ചിന്‍ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തത് സച്ചിന്‍ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹത്തിനിടയാക്കിയിരുന്നു. ഗെഹ്‌ലോട്ട് പക്ഷം മുഖ്യമന്ത്രി പദത്തിനായി നേരത്തേ ഉന്നമിട്ടിരുന്നു. ഇതേത്തുടര്‍ന്ന് രാഹുല്‍ഗാന്ധി തന്നെ ഇടപെട്ടാണ് മുഖ്യമന്ത്രി സ്ഥാനം ഗെഹ്‌ലോട്ടിനും സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമാക്കി അനുനയ നീക്കം നടത്തിയത്. ഇതേത്തുടര്‍ന്ന് അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതിനിടെ, മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥ് തന്നെ മുഖ്യമന്ത്രിയാവും. ഇന്നലെ രാത്രി തന്നെ കമല്‍നാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇവിടെ ഉപ മുഖ്യമന്ത്രി പദമൊന്നും നല്‍ഡകിയിട്ടില്ല. കമല്‍നാഥിനൊപ്പം മുഖ്യമന്ത്രി പദത്തിനായി മല്‍സരിച്ച ജ്യോതിരാദിത്യ സിന്ധ്യ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണു സൂചന. എന്നാല്‍ ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല. 

Tags: