'വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ'; അനുരാഗ് താക്കൂറിനെതിരേ ലോക്‌സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

അനുരാഗ് താക്കൂര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ 'വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ' (ഗോലി മാര്‍നാ ബന്ദ് കരോ) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം ബഹളംവച്ചത്.

Update: 2020-02-03 09:49 GMT

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരേ വെടിവയ്പ്പുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറിനെതിരേ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അനുരാഗ് താക്കൂര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ 'വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ' (ഗോലി മാര്‍നാ ബന്ദ് കരോ) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം ബഹളംവച്ചത്.

കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പങ്കെടുത്ത ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കണമെന്ന മുദ്രാവാക്യം അനുരാഗ് താക്കൂര്‍ മുഴക്കിയത്. ഇക്കാര്യം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കൂറിന് 48 മണിക്കൂര്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഷഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവിടങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരേ മൂന്നുതവണയാണ് വെടിവയ്പ്പുണ്ടായത്. ജാമിഅ മില്ലിയയില്‍ രണ്ടുതവണയും ശഹീന്‍ബാഗില്‍ ഒരുതവണയുമാണ് തീവ്രഹിന്ദുത്വവാദികള്‍ സമരക്കാര്‍ക്കുനേരേ വെടിയുതിര്‍ത്തത്. 

Tags: