ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയില്‍നിന്ന് 'ക്യാറ്റ് ക്യൂ വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആര്‍

ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

Update: 2020-09-29 10:56 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കവെ ചൈനയില്‍നിന്ന് മറ്റൊരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ക്യാറ്റ് ക്യൂ (സിക്യുവി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസ് ഇന്ത്യയില്‍ വന്‍തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ് ഐസിഎംആര്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്ന് പഠനം പറയുന്നുണ്ട്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സിക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഇന്ത്യയില്‍ ഈ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനുഷ്യസെറം സാംപിളുകളിലെ ആന്റി ബോഡിയുടെ സാന്നിധ്യവും കൊതുകുകളിലെ സിക്യുവിയും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ സമാന ഇനം ക്യൂലക്‌സ് കൊതുകുകളില്‍ ഈ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിദഗ്ധര്‍ ഊന്നിപ്പറയുന്നുണ്ട്. പൂനെയിലെ ഐസിഎംആറിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഏഴ് ഗവേഷകരെ ഉദ്ധരിച്ചാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    

Similar News