പൗരന്‍മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

നിരപരാധിയായ ഒരു പൗരനും ഉപദ്രവിക്കപ്പെടുന്നില്ലെന്നും അവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മതിയായ സുരക്ഷാമാര്‍ഗങ്ങളുണ്ട്.

Update: 2019-12-05 15:31 GMT

ന്യൂഡല്‍ഹി: പൗരന്മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യതയ്ക്കുള്ള പൗരന്‍മാരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ പൗരന്‍മാരുടെ വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിരപരാധിയായ ഒരു പൗരനും ഉപദ്രവിക്കപ്പെടുന്നില്ലെന്നും അവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മതിയായ സുരക്ഷാമാര്‍ഗങ്ങളുണ്ട്.

സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പടെ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്- അദ്ദേഹം പറഞ്ഞു. പൗരന്‍മാരെ നിരീക്ഷിക്കുന്നതില്‍ ഇന്ത്യ ചൈനയ്ക്കും റഷ്യയ്ക്കും പിന്നിലാണെന്നാണ് യുകെയില്‍ പ്രവര്‍ത്തിക്കുന്ന കംപാരിടെക് ചൂണ്ടിക്കാണിക്കുന്നത്. മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്തുന്നത് യുക്തിയില്ലാത്തതും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമപ്രകാരം അനുയോജ്യമായ വ്യവസ്ഥകളുണ്ട്. ഡാറ്റാ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ക്രിപ്ഷന്‍ ഭേദിക്കാതെ ഉപയോക്താക്കളെ പിന്തുടരാനാവുമോ എന്ന വാട്‌സാപ്പിനോടുള്ള സര്‍ക്കാര്‍ ചോദ്യം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന നിലയില്‍ തെറ്റായി ഉയര്‍ത്തിക്കാണിക്കുകയാണുണ്ടായതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ ഡാറ്റാ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന പേഴ്‌സനല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. 

Tags: