ഫിറോസ്പൂരില്‍ എഎപി- ബിജെപി സംഘര്‍ഷം; എഎപി പ്രവര്‍ത്തകന് പരിക്ക്

Update: 2022-02-20 12:26 GMT

അമൃത്‌സര്‍: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഫിറോസ്പൂരില്‍ എഎപി- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു എഎപി പ്രവര്‍ത്തകന് പരിക്കേറ്റു. ഫിറോസ്പൂരിലെ അതിര്‍ത്തി ഗ്രാമമായ ജല്ലൂ കീയിലാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്തെത്തിയ ഫിറോസ്പൂര്‍ എസ്എസ്പി നരേന്ദ്ര ഭാര്‍ഗവ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നത് തടഞ്ഞു. പ്രദേശത്ത് കൂടുതല്‍ പോലിസ് സേനയെ നിയോഗിച്ചു. ഗ്രാമത്തില്‍ അരമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. എഎപി പ്രവര്‍ത്തകനായ സുര്‍ജിത് സിങ്ങിനെതിരേയാണ് ആക്രമണമുണ്ടായത്.

'ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ആഗ്രഹിച്ചു. എഎപി അനുഭാവികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചു'- ബിജെപി ആക്രമണത്തിനെതിരായ പ്രതിഷേധം നയിച്ച ഫിറോസ്പൂര്‍ അര്‍ബന്‍ എഎപി നോമിനി രണ്‍ബീര്‍ സിങ് ഭുള്ളര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഗിരീഷ് ദയാലനും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എഎപിയുടെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീഡിയോ റെക്കോര്‍ഡിങ് ക്രോസ് ചെക്ക് ചെയ്യും. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോവുമെന്നും ദയാലന്‍ പറഞ്ഞു.

Tags:    

Similar News