രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ഒരു കുടുംബത്തിലെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസുകാരി മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2021-01-27 11:02 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തോങ്ക് ജില്ലയിലെ സദാര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മധ്യപ്രദേശില്‍നിന്നുള്ള കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലര്‍ സിമന്റ് കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ രാജസ്ഥാനിലെ ഖതു ശ്യാംജി ക്ഷേത്രം സന്ദര്‍ശിച്ച് മധ്യപ്രദേശിലെ രാജ്ഗഡിലേക്ക് മടങ്ങവെയായിരുന്നു അപകടമുണ്ടായത്.

ഒരു കുടുംബത്തിലെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസുകാരി മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് ടോങ്ക് ഡിഎസ്പി ചന്ദ്രാ സിങ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാലുപേര്‍ പുരുഷന്‍മാരും രണ്ടുപേര്‍ സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. പരിക്കേറ്റവരെ പിന്നീട് ജയ്പുറിലേക്ക് മാറ്റിയതായും സിങ് കൂട്ടിച്ചേര്‍ത്തു.

പോലിസ് സൂപ്രണ്ട്, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഒളിവിലാണെന്ന് തോങ്ക് ഡിജിപി പറഞ്ഞു. ഒരു കുടുംബത്തിന്റെ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദു:ഖം രേഖപ്പെടുത്തി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദമുണ്ട്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

Tags: