രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 382 ഡോക്ടർമാർ

കേന്ദ്രത്തിന്റെ‌ കൈയിൽ കണക്കില്ലെന്നും‌ പൊതുജന ആരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങൾക്കു കീഴിലാണെന്നുമാണ് സഹമന്ത്രി അശ്വിൻ കുമാർ ചൗബേ പറഞ്ഞത്

Update: 2020-09-18 11:51 GMT

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 382 ഡോക്ടർമാർ. കൊവിഡിനോട്‌ പൊരുതി മരിച്ച ഡോക്‌ടർമാരുടെ കണക്കും കേന്ദ്രസർക്കാരിനറിയില്ലെന്ന നിലപാടിന് പിന്നാലെയാണ് ഐഎംഎ വിശദീകരണം. കേന്ദ്രത്തിന്റെ ദയാരഹിത നിലപാടിനെ രൂക്ഷമായി വിമർശിച്ച്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തുവരികയായിരുന്നു.

കൊവിഡ്‌ ബാധിച്ച്‌ ഇതുവരെ മരിച്ച 382 ഡോക്ടർമാരുടെ പട്ടികയും പുറത്തുവിട്ടു. കൊവിഡ് പോരാട്ടത്തിൽ ഇത്രയും ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവൻ നഷ്ടപ്പെട്ട മറ്റൊരു രാജ്യമില്ല. എന്നിട്ടും ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയിലില്ല. ജീവത്യാഗം ചെയ്ത ആരോഗ്യ പ്രവർത്തകരോട് കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്നും ഐഎംഎ പ്രസ്‌താവനയിൽ പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് ഒറ്റവാക്കും പറയാതെയാണ്‌ പാർലമെന്റിൽ ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പ്രസ്താവന നടത്തിയത്‌. കേന്ദ്രത്തിന്റെ‌ കൈയിൽ കണക്കില്ലെന്നും‌ പൊതുജന ആരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങൾക്കു കീഴിലാണെന്നുമാണ് സഹമന്ത്രി അശ്വിൻ കുമാർ ചൗബേ പറഞ്ഞത്.

കൊവിഡിനെതിരായ പോരാളികളെന്ന്‌ ആരോഗ്യ പ്രവർത്തകരെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ അവർക്കും കുടുംബങ്ങൾക്കും അർഹമായ ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. ഭാഗികവും പ്രതികൂലവുമായ ഇൻഷുറൻസ് പദ്ധതിയാണ് നിരാശ്രയ കുടുംബങ്ങള്‍ക്കായ് മുന്നോട്ടുവയ്ക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Similar News