പരമാവധി സീറ്റില്‍ വിജയം; പ്രചരണ ചുമതല ഏറ്റെടുത്ത് പിണറായി

കേരളത്തില്‍ പ്രചരണം ശക്തമാക്കി നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും അദ്ദേഹം നേരിട്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Update: 2019-03-24 13:12 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ എല്‍ഡിഎഫിന്റെ പ്രചരണ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും നിര്‍ണായകമാണെന്നിരിക്കെ പരമാവധി സീറ്റുകളില്‍ വിജയിക്കുകയെന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഇതിനായി കൂടുതല്‍ സാധ്യതയുള്ള കേരളത്തില്‍ പ്രചരണം ശക്തമാക്കി നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും അദ്ദേഹം നേരിട്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാസര്‍കോഡ് ജില്ലയിലെ യോഗങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റി അംഗങ്ങളോട് പ്രവര്‍ത്തന റിപോര്‍ട്ടുമായെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപോര്‍ട്ട് പരിശോധിച്ച് നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

സിപിഎം കമ്മിറ്റി യോഗങ്ങളിലാണ് പ്രധാനമായും പങ്കെടുക്കുന്നതെങ്കിലും മറ്റുകക്ഷികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ഓരോ ജില്ലകളിലേയും പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ക്കാണാനും മുഖ്യമന്ത്രി ശ്രമം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചേക്കുമെന്ന പ്രചരണം ശക്തമായതോടെ ഇടതുകേന്ദ്രങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാനുള്ള ശ്രമങ്ങളും പിണറായിയുടെ ഭാഗത്തുനിന്നുണ്ടാവും.

Tags:    

Similar News