സിപിഎം കള്ളവോട്ടിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും: യുഡിഎഫ്

എല്ലാ സിപിഎം ശക്തി കേന്ദ്രങ്ങളിലും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നു. ഉദ്യോഗസ്ഥരും ഈ അട്ടിമറിക്ക് കൂട്ടുനിന്നു.

Update: 2019-04-27 07:11 GMT

തിരുവനന്തപുരം:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സിപിഎം വ്യാപകമായി  കള്ളവോട്ട് ചെയ്തു വെന്നതിന്റെ  ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനഹിതം അട്ടിമറിക്കാന്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുകയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ  പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍  ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം ഏതാണ്ട് 5000ത്തിലധികം കള്ളവോട്ടുകള്‍  സിപിഎം ചെയ്തുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സിപിഎമ്മിന് ശക്തിയുള്ള  പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായ കള്ളവോട്ടുകള്‍  നടന്നിട്ടുണ്ട്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍ക്കും കള്ളവോട്ടിന് സഹായം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കുമെതിരെ  ശക്തമായ നിയമനടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടുകള്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍  അത് തടയാന്‍ ആവശ്യമായ തൊന്നും  പോലിസിന്റെയും തിരഞ്ഞെടുപ്പ് അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായില്ല. നിഷ്പക്ഷമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയെ വ്യാപകമായി സിപിഎം അട്ടിമറിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന് കൂട്ടുനില്‍ക്കുകയുമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

Tags:    

Similar News