ചികില്‍സാപ്പിഴവില്‍ രോഗി മരിച്ച സംഭവം: ആശുപത്രിയും ഡോക്ടര്‍മാരും 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Update: 2025-12-03 03:41 GMT

കാഞ്ഞങ്ങാട്: ചികല്‍സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയും ചികില്‍സിച്ച ഡോക്ടര്‍മാരും ചേര്‍ന്ന് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാസര്‍കോട് ഉപഭോക്തൃ വിവാദ പരിഹാര ഫോറം ഉത്തരവിട്ടു. പനത്തടി സ്വദേശിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ ഷിന്‍സി മാത്യു(21)മരിച്ച കേസിലാണ് വിധി.

കാഞ്ഞങ്ങാട് അരിമല ആശുപത്രി മാനേജിങ് ഡയറക്ടര്‍, ഡോക്ടര്‍മാരായ ഡോ. ജയപ്രകാശ് പി ഉപാധ്യായ, ഡോ. സാദിഖ് എന്നിവര്‍ക്കെതിരേയാണ് വിധി. 13.3 ലക്ഷം രൂപ ചികില്‍സാപ്പിഴവിനുള്ള നഷ്ടപരിഹാരവും 25,000 രൂപ ആംബുലന്‍സ് ചെലവും ആറുശതമാനം പലിശയും ഉള്‍പ്പെടെ 19 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. 2017 മാര്‍ച്ചിലാണ് സംഭവം. അസുഖത്തെത്തുടര്‍ന്ന് അരിമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിന്‍സി മാത്യുവിന് സര്‍ജന്‍ ഡോ. ജയപ്രകാശ് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പായി അനസ്‌തേഷ്യ നല്‍കിയ ഡോ. സാദിഖിന്റെ പരിചരണത്തിനിടെ രോഗിക്ക് ബോധം തിരിച്ചുകിട്ടാതെ പോയി. തുടര്‍ന്ന് മംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകന്റെ മരണത്തെ തുടര്‍ന്ന് കെ എസ് മാത്യുവും ഭാര്യ തങ്കമ്മ മാത്യുവും ചേര്‍ന്ന് പോലിസിലും കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിന് കാരണമായതെന്ന് പോലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Tags: