ഭാര്യ ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിപ്പോയി; യുവാവും വിവാഹ ഇടനിലക്കാരനും ജീവനൊടുക്കി

Update: 2026-01-30 10:16 GMT

ദാവണഗെരെ: ഭാര്യ ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിപ്പോയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തില്‍ യുവാവും വിവാഹത്തിന് ഇടനിലക്കാരനായ ബന്ധുവും ആത്മഹത്യ ചെയ്തു. ഗുമനൂരു സ്വദേശി ഹരീഷ് (30), ഭാര്യയുടെ സഹോദരി ഭര്‍ത്താവ് രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ ദാവണഗെരെ ജില്ലയിലാണ് സംഭവം.

രാവിലെ ക്ഷേത്രത്തില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സരസ്വതി പിന്നീട് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സരസ്വതി ആണ്‍സുഹൃത്തിനൊപ്പം പോയെന്ന് അറിഞ്ഞത്. ഇതോടെ തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എഴുതിവച്ച് യുവാവ് ജീവനൊടുക്കുകയായിരുന്നു. ഹരീഷിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ വിവാഹത്തിന് പ്രധാന പങ്കുവഹിച്ച ബന്ധുവായ രുദ്രേഷും ആത്മഹത്യ ചെയ്തു. ഹരീഷിന്റെ മരണം രുദ്രേഷിനെ ഗുരുതരമായ മാനസിക സംഘര്‍ഷത്തിലാക്കിയതായി കുടുംബാംഗങ്ങള്‍ പോലിസിനോട് പറഞ്ഞു.

പോലിസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം, വിവാഹത്തിന് മുന്‍പ് സരസ്വതിക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം ഹരീഷിന് അറിയാമായിരുന്നുവെന്നും കണ്ടെത്തി. എന്നിരുന്നാലും സരസ്വതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് കുടുംബത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. വിവാഹ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രുദ്രേഷാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മാനസിക സമ്മര്‍ദവും കുറ്റബോധവും സഹിക്കാനാകാതിരുന്നതാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് ദാവണഗെരെ പോലിസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. ഹരീഷിന്റെ ആത്മഹത്യാ കുറിപ്പില്‍ സരസ്വതി, ആണ്‍സുഹൃത്ത് കുമാര്‍ എന്നിവര്‍ക്കൊപ്പം ബന്ധുക്കളായ ഗണേഷ്, അഞ്ജനമ്മ എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ ദാവണഗെരെ റൂറല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.

Tags: