എന്തുകൊണ്ട് കേരളത്തിന് എയിംസ് ഇല്ല?: ഹൈക്കോടതിയില്‍ മറുപടി നല്‍കാതെ കേന്ദ്രം

Update: 2026-03-25 17:04 GMT

കൊച്ചി: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് മറുപടി നല്‍കാതെ കേന്ദ്രം. കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെയുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ ഹൈക്കോടതി വീണ്ടും സമയം അനുവദിച്ചു. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ബെഞ്ച് സമയം നീട്ടി നല്‍കിയത്.

കേരളത്തിന് എയിംസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നും കേന്ദ്രം കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. അതേ തുടര്‍ന്ന് ഏപ്രില്‍ 10നകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട് കിനാലൂരില്‍ എയിംസിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്.

രാജ്യത്ത് ഇതിനോടകം 22 എയിംസുകള്‍ അനുവദിച്ചിട്ടും കേരളത്തെ മാത്രം ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നടപടി ബോധപൂര്‍വമുള്ള കാലതാമസമാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മറുപടി നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍ഗോഡിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹരജിയിലാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ ശുപാര്‍ശയുടെ സ്ഥിതി അടക്കം വിശദമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.

Tags: