ആറുപേരെ കൊന്നത് ആരാണ്?; മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയില്‍ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി

Update: 2025-07-31 11:19 GMT

മുംബൈ: 2006ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇത് നീതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും മോശപ്പെട്ട അന്വേഷണത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

'വിധി അങ്ങേയറ്റം നിരാശാജനകമാണ്. പള്ളിയില്‍ നമസ്‌കരിച്ചു കൊണ്ടിരുന്ന ആറുപോര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരുടെ മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വച്ചത്,' 17 വര്‍ഷത്തെ അന്വേഷണം എങ്ങനെ ഈ രീതിയില്‍ അവസാനിച്ചു?' അദ്ദേഹം ചോദിച്ചു.

മോദിയും ഫഡ്നാവിസും സര്‍ക്കാരുകള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമോ? മഹാരാഷ്ട്രയിലെ 'മതേതര' രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തം ആവശ്യപ്പെടുമോ? ആറ് പേരെ കൊന്നത് ആരാണ്? അദ്ദേഹം ചോദിച്ചു.

മലേഗാവില്‍ സ്ഫോടനം നടത്തിയ കേസില്‍ ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂര്‍ അടക്കമുള്ള ഏഴു പ്രതികളെയുമാണ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതി വിധി. പ്രഗ്യക്ക് പുറമെ ഇന്ത്യന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേഷ് ഉപാധ്യായ, അജയ് രാഹിര്‍ക്കര്‍, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ധ്വാര്‍വിവേദി എന്നിവരെയാണ് യുഎപിഎ പ്രകാരമുള്ള കേസില്‍ വെറുതെവിട്ടത്.

Tags: