അസമില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അസം ഡിജിപി

സംസ്ഥാനം പൊതുവില്‍ ശാന്തമാണെങ്കിലും പോലിസും സുരക്ഷാസേനയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-12-13 15:24 GMT

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷം അസമില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത. സംസ്ഥാനം പൊതുവില്‍ ശാന്തമാണെങ്കിലും പോലിസും സുരക്ഷാസേനയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. സമാധാനത്തിലേക്കുള്ള പാതയിലാണ് സംസ്ഥാനം. മുഴുവന്‍ പോലിസ് സേനയും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരു വല്ലാത്ത സമയമാണ്- അദ്ദേഹം പറഞ്ഞു.

പോലിസ് നിലവില്‍ ജനങ്ങള്‍ക്കു മുകളില്‍ നിയന്ത്രണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്ന് ഡിജിപി അവകാശപ്പെട്ടു. ജനങ്ങളെ വീടിനു പുറത്തുവരുന്നതും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനും അനുവദിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാകുന്നതിനനുസരിച്ച് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായതിനു ശേഷം കനത്ത പ്രക്ഷോഭങ്ങളിലൂടെയാണ് അസം കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ പോലിസ് വെയിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രണ്ട് പേരും കൊല്ലപ്പെട്ടു. മൊത്തം ഈ പ്രക്ഷോഭത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.




Tags: