പാനൂരില്‍ വീണ്ടും അക്രമം; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചുതകര്‍ത്തു

Update: 2023-01-17 06:53 GMT

പാനൂര്‍: ഉല്‍സവത്തിനിടെ ആര്‍എസ്എസ്- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ പാനൂര്‍ മേഖലയില്‍ വീണ്ടും അക്രമം. പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടില്‍ രാജീവന്റെ വീട് അടിച്ചുതകര്‍ത്തു. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാഷിമിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെയാണ് വീട് തകര്‍ത്തത്. ഞായറാഴ്ച പന്ന്യന്നൂരില്‍ അമ്പലത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം.

തിങ്കളാഴ്ച രാത്രി പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കെ പി ഹാഷിമിനെ അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ആക്രമിച്ചിരുന്നു. ഇരുമ്പുവടി കൊണ്ട് കാലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഹാഷിം തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ചൊക്ലി പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് വീണ്ടും വീടാക്രമിച്ചത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. അടിച്ചുതകര്‍ത്ത വീട് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും നേതാക്കളും സന്ദര്‍ശിച്ചു.

Tags:    

Similar News