വയലാര്‍ സംഘര്‍ഷം; നിരപരാധികളെ വേട്ടയാടുന്ന പോലിസ് ഭീകരത അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

Update: 2021-08-05 12:57 GMT

ആലപ്പുഴ: വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ തുടര്‍ച്ചയായി നിരപരാധികളെ വേട്ടയാടുന്ന പോലിസ് ഭീകരത അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് അതിക്രമിച്ച് കയറിരുന്നു.

''നവജാത ശിശുവും മാതാവും താമസിക്കുന്ന വീട്ടിലേക്ക് പോലും അര്‍ദ്ധ രാത്രിയില്‍ വന്‍ പോലിസ് സംഘവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണ്. മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തി ആര്‍.എസ്.എസ്.ന്റെ ആജ്ഞാനുവര്‍ത്തികളായാണ് ചേര്‍ത്തല പോലിസ് പെരുമാറുന്നത്. മത പണ്ഡിതനായ ഇബ്രാഹിം മൗലവിയെ അന്യയമായി അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി അദ്ദേഹത്തിനു ജാമ്യമനുവദിക്കുകയും ചെയ്തു. പോലിസിനെ കയറൂരി വിടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനാണ്. അമിതധികാരം ഉപയോഗിച്ച് അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധരായ ഉത്തരേന്ത്യന്‍ പോലിസിനെ പോലും പിന്നിലാക്കുന്ന അക്രമ സംഭവങ്ങളാണ് കേരളാ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്''- ആക്രമിക്കപ്പെടുന്നവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കുന്നതിനൊപ്പം പോലിസ് അതിക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ജനകീയമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കഴിഞ്ഞ ദിവസം ജില്ലയില്‍ ഉടനീളം നടന്ന പ്രതിഷേധങ്ങള്‍ സൂചന മാത്രമാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം.എം.താഹിര്‍ പറഞ്ഞു. 

വയലാര്‍സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി കെ.റിയാസ്, സെക്രട്ടറി ഇബ്രാഹിം വണ്ടാനം,എം. സാലിം,വി.എം. ഫഹദ്, നവാസ് നൈന, ഫൈസല്‍ പഴയങ്ങാടി, നൈന ചാവാടി, ഷീജ നൗഷാദ് പങ്കെടുത്തു.

Tags:    

Similar News