വാരിയന്‍കുന്നനെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയ നടപടി: പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗ് എംപിമാര്‍; തെറ്റു തിരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

Update: 2020-09-19 04:07 GMT

ന്യുഡല്‍ഹി: 1921ലെ മലബാര്‍ സമരത്തിലെ അനശ്വര പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗ് എംപിമാര്‍.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചരിത്രം തിരുത്തരുതന്നും കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മയാണ് മലബാര്‍ സമരമെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാര്‍, പുന്നപ്ര വയലാര്‍ സമരനായകര്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 

Similar News