വടക്കഞ്ചേരി അപകടം: പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Update: 2022-10-09 04:44 GMT

പാലക്കാട്: വടക്കഞ്ചേരിയിലെ ബസ് അപകടവുമായി ബന്ധപ്പെട്ട് പോലിസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അപകടത്തെക്കുറിച്ച് ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ നേരിട്ടെത്തി സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ട് ബസ്സുകളിലും സഞ്ചരിച്ചവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

അപകട സമയത്ത് റോഡിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ജയപ്രകാശില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരായും. അപകടത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിനിടെ പോലിസ് കസ്റ്റഡിയിലെടുത്ത ടൂറിസ്റ്റ് ബസ്സിന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ടുപേരെ വിട്ടയച്ചു. സംഭവത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനേയും ഉടമ അരുണിനെയും റിമാന്‍ഡ് ചെയ്തു. അപകടസമയത്ത് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയത്ത് ചികില്‍സയിലാണ്.

ബസ് അപകടത്തിന്റെ കാരണം വിവരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമഗ്രറിപോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അപകടത്തിന്റെ സാഹചര്യങ്ങളും ബസ്സിന്റെ നിയമലംഘനവും വിശകലനം ചെയ്തുള്ള വിശദ റിപോര്‍ട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌കരണവും റിപോര്‍ട്ടിനു ഒപ്പം ചേര്‍ത്തിട്ടുണ്ട്. 18 പേജുള്ള റിപോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസ്സിലെ നിയമലംഘനം എന്നിവയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

Tags:    

Similar News