രണ്ടുവര്‍ഷത്തിനിടെ യുഎസ് ഇസ്രായേലിന് നല്‍കിയത് 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം, റിപോര്‍ട്ട്

Update: 2025-10-07 10:40 GMT

വാഷിങ്ടണ്‍: ഇസ്രായേലിന് യുഎസ് കുറഞ്ഞത് 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്‌പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റുമായി സഹകരിച്ചാണ് സൈനിക സഹായത്തെക്കുറിച്ചുള്ള പഠനം പുറത്തിറക്കിയത്.

ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സഹായത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി യുഎസ് ഏകദേശം 10 ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചിട്ടുണ്ടെന്നാണ്.

അതേസമയം, യുദ്ധത്തിന്റെ ആദ്യ വര്‍ഷത്തില്‍, പ്രധാനമായും പ്രസിഡന്റ് ബൈഡന്റെ കീഴില്‍, 17.9 ബില്യണ്‍ ഡോളറും രണ്ടാം വര്‍ഷത്തില്‍ 3.8 ബില്യണ്‍ ഡോളറും യുഎസ് നല്‍കിയതായി പ്രാഥമിക പഠനം പറയുന്നു. ബാക്കിയുള്ളത് വരും വര്‍ഷങ്ങളില്‍ വിതരണം ചെയ്യുമെന്നാണ് സൂചനകള്‍. ഇറാനെതിരായ ആക്രമണങ്ങള്‍ക്കും അനുബന്ധ ചെലവുകള്‍ക്കും ഏകദേശം 1 ബില്യണ്‍ മുതല്‍ 2.25 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂപിപ്പിക്കുന്നു.

Tags: