യുഎസ് -ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു: കൊവിഡ് 19 ഉദ്ഭവത്തെക്കുറിച്ചുള്ള ഇടക്കാല റിപോര്‍ട്ട് ലോകാരോഗ്യ സംഘടന തള്ളി

Update: 2021-03-05 04:15 GMT

ജനീവ: കൊവിഡ് വൈറസ് എവിടെനിന്നാണ് ഉദ്ഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഇടക്കാല റിപോര്‍ട്ട് ലോകാരോഗ്യസംഘടന തള്ളി. കൊവിഡ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നതിനെച്ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകാരോഗ്യസംഘടന ഇടക്കാല റിപോര്‍ട്ട് തള്ളിയത്. വുഹാന്‍ ലാബില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ ചോരാനുള്ള സാധ്യതയില്ലെന്നായിരുന്നു ഇടക്കാല റിപോര്‍ട്ടിലെ സൂചന. വിശദമായ അന്താരാഷ്ട്ര പരിശോധന നടത്താതെ അവസാന തീരുമാനത്തിലെത്തരുതെന്ന ലോകപ്രശസ്തരായ രണ്ട് ഡസന്‍ ശാസ്ത്രജ്ഞരുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇടക്കാല റിപോര്‍ട്ട് തള്ളിയത്.

വുഹാനില്‍ ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി വൈറസ് ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമായിരുന്നില്ലെന്നും പലയിടത്തും പ്രവേശനം നിഷേധിച്ചിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലോകാരോഗ്യ സംഘടയുടെ വുഹാന്‍ മിഷന്റെ മേധാവിയായ പീറ്റര്‍ ബെന്‍ എംബറേക്ക് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ലാബറട്ടറിയില്‍ നിന്ന് കൊവിഡ് വൈറസ് ചോര്‍ന്നുപോകാനുള്ള സാധ്യത തള്ളിയിരുന്നു. മാത്രമല്ല, കൊവിഡ് വൈറസ് പരത്തുന്ന ഒരു ജീവജാലത്തെയും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതുവഴി മനുഷ്യരിലേക്കെത്താനുള്ള സാധ്യതയും അവര്‍ തള്ളി.

വൈറസ് ചോര്‍ന്നെന്നു പറയുന്ന വുഹാന്‍ ലാബറട്ടറിയില്‍ ആവശ്യമായ സുരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുവഴിയും ചോര്‍ച്ചയ്ക്കുള്ള സാധ്യതയില്ല.

അതേസമയം ലോകാരോഗ്യ സംഘടനയുടെ നിലപാടിനു പിന്നില്‍ ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണെന്ന് അമേരിക്ക ആരോപിച്ചു.

'കൊവിഡ് 19 അന്വേഷണത്തിന്റെ ആദ്യകാല കണ്ടെത്തലുകള്‍ ആശയവിനിമയം നടത്തിയ രീതിയെക്കുറിച്ചും അവയില്‍ എത്താന്‍ ഉപയോഗിച്ച രീതിശാസ്ത്രത്തെക്കുറിച്ചും തങ്ങള്‍ക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്നായിരുന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുല്ലിവന്റെ പ്രതികരണം.

Tags:    

Similar News