ഭൂമി തട്ടിപ്പ് പരാതിക്കുപിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; ഡിജിപിക്ക് പരാതി നല്‍കി

Update: 2026-03-11 14:21 GMT

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ പരാതിയുമായി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്കെതിരേ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഭൂമി തട്ടിപ്പ് പരാതിക്കുപിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്നും തന്നെ കുടുക്കാനാണ് ശ്രമമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. സംസ്ഥാന പോലിസ് മേധാവിക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി നല്‍കിയത്. തനിക്കെതിരേ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിനുപിന്നില്‍ കടകംപള്ളിയാണ്. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരേ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ കഴക്കൂട്ടം സ്വദേശിനിയായ പ്രതിഭ പരാതി നല്‍കുന്നത്. ഈ പരാതി വ്യാജമാണെന്നും കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈടായി വാങ്ങിയ ഭൂമി ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പ്രതിഭ നല്‍കിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ഭൂമി വില കൊടുത്തു വാങ്ങിതാണെന്നും പരാതിയില്‍ പോറ്റി പറയുന്നു.

കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.

Tags: