പരമാവധി സംയമനം പാലിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും യുഎന്‍

ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും ഗുത്തേറഷിന്റെ കൈവശമില്ലെന്നും ഇതു സംബന്ധിച്ച് മാധ്യമ റിപോര്‍ട്ടുകളൊന്നും കണ്ടിട്ടില്ലെന്നും ദുജാരിക് പറഞ്ഞു.

Update: 2019-02-27 05:09 GMT

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം യുഎന്‍ മേധാവി അന്റോണിയോ ഗുത്തേറഷ് സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ഇരു രാഷ്ട്രങ്ങളും പരമാവധി സംയമനം പാലിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക്.

ഇന്നലെ പുലര്‍ച്ചെ പാകിസ്താന് അകത്തുള്ള സായുധ കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് സംയമനം പാലിക്കാന്‍ യുഎന്‍ ആഹ്വാനം ചെയ്തത്. ഇന്ത്യാ-പാക് സംഘര്‍ഷത്തെക്കുറിച്ചുള്ള യുഎന്‍ മേധാവിയുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുത്തേറഷ് ന്യൂയോര്‍ക്കില്‍നിന്ന് ജനീവയിലേക്ക് തിരിച്ചുവരികയാണ്. വിമാനം കയറുന്നതിന് അദ്ദേഹത്തെ ഇന്ത്യാ-പാക് സംഘര്‍ഷത്തെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ട്.

ആളപായം സംബന്ധിച്ച വിവരങ്ങളൊന്നും ഗുത്തേറഷിന്റെ കൈവശമില്ലെന്നും ഇതു സംബന്ധിച്ച് മാധ്യമ റിപോര്‍ട്ടുകളൊന്നും കണ്ടിട്ടില്ലെന്നും ദുജാരിക് പറഞ്ഞു. 1971ലെ യുദ്ധത്തിനു ശേഷം ആദ്യമായിട്ടാണ് പാകിസ്താനകത്ത് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്.ഖൈബര്‍ പക്തുന്‍ക്വാ പ്രവിശ്യയിലെ ബാല്‍കോട്ടില്‍ ജയ്‌ഷെ പരിശീലന ക്യാംപിനു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.

Tags:    

Similar News