മയക്കുമരുന്ന് കടത്ത്: ഇന്തോനേസ്യയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലിസ് വെടിവച്ച് കൊന്നു

വടക്കന്‍ സുമാത്രാ നഗരമായ മെദാനില്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കുനേരെയുണ്ടായ പോലിസ് നടപടികള്‍ക്കിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

Update: 2019-04-30 09:50 GMT

ജക്കാര്‍ത്ത: അന്താരാഷ്ട്ര മയക്കുമരുന്ന് ശ്രൃംഖലയിലെ കണ്ണികളായ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ ഇന്തോനേസ്യന്‍ പോലിസ് വെടിവച്ച് കൊന്നു. വടക്കന്‍ സുമാത്രാ നഗരമായ മെദാനില്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കുനേരെയുണ്ടായ പോലിസ് നടപടികള്‍ക്കിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനും രണ്ടാമന്‍ മലേസ്യന്‍ പൗരനുമാണെന്ന് വടക്കന്‍ സുമാത്ര പോലിസ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജനറള്‍ ആഗസ് അഡ്രിയാന്റോ പറഞ്ഞു.അറസ്റ്റ് ചെയ്യാനെത്തിയ പോലിസുകാര്‍ക്കെതിരേ ഇരുവരും വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവയ്ക്കാന്‍ പോലിസ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മ്യാന്‍മര്‍, ശ്രീലങ്ക, മലേസ്യ, ഇന്തോനേസ്യ എന്നിവിടങ്ങളില്‍ ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്നു ശ്രൃംഖലയുടെ ഭാഗമാണ് ഇരുവരുമെന്ന് ആഗസ് അഡ്രിയാന്റോ പറഞ്ഞു.

ഈ ശ്രൃംഖലയില്‍ കണ്ണിയായ 14 ഇന്തോനേസ്യന്‍ പൗരന്‍മാരെ മെദാങ്, താന്‍ജുങ് ബലായി എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തതായും ഇവരില്‍നിന്ന് 14 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താഫെറ്റാമിന്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

Tags: