ഇന്ന് കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണം ഒഴിവാക്കി; ചടങ്ങുകള്‍ വീടുകളില്‍ നടത്താന്‍ നിര്‍ദേശം

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ട നമസ്‌കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കി.

Update: 2020-07-20 00:55 GMT

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടക വാവ് ബലി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടാന്‍ ഇടയാക്കുന്ന തരത്തിലുള്ള കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് പോലിസ് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.പതിവായി ആളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ല.

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ട നമസ്‌കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കി. ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയായ 53കാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.

Tags:    

Similar News