മ്യാന്‍മറില്‍ മുപ്പതോളം അഭയാര്‍ത്ഥികളെ സൈന്യം ജീവനോടെ കത്തിച്ചു; കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും

Update: 2021-12-26 04:21 GMT

നയ്പിഡോ:  മ്യാന്‍മറില്‍ സൈന്യത്തിന്റെ വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതോളം പേരെ ജീവനോടെ കത്തിച്ചു. പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ട വിവരപ്രകാരം മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്.

വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ കത്തിക്കരിഞ്ഞ ശരീരങ്ങള്‍ കണ്ടതായി കരേന്നി മനുഷ്യാവകാശ സംഘടന പറഞ്ഞു. ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി കന്നേരിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ കൊല്ലപ്പെട്ടവര്‍ ഭീകരവാദികളാണെന്നും അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് സൈന്യത്തിന്റെ വ്യാഖ്യാനം.

ഏഴ് വാഹനങ്ങളിലാണ് അവര്‍ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം അവകാശപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തുനിന്ന് മറ്റ് പ്രതികരണങ്ങളൊന്നുമില്ല.

കത്തിക്കരിഞ്ഞ ട്രക്കിന്റെയും മനുഷ്യരുടെയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കരേന്നി മനുഷ്യാവകാശ സംഘടനയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

കരേന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് രാജ്യത്തെ ഏഴ് വലിയ പ്രതിരോധ സേനകളില്‍ ഒന്നാണ്.

അതേസമയം സൈന്യത്തിന്റെ ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ തള്ളി. കൊല്ലപ്പെട്ടവര്‍ പല പ്രായക്കാരാണെന്നും അവര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് നേരത്തെ അറിഞ്ഞെങ്കിലും വെടിവയ്പ് നടക്കുന്നതുകൊണ്ട് പോകാനായില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. 

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യമാണ് ഇപ്പോള്‍ മ്യാന്‍മറില്‍ അധികാരത്തിലുള്ളത്. 

Tags:    

Similar News