സൗദിയുടെ സുരക്ഷക്കു വേണ്ടി പ്രതിരോധം തീര്‍ക്കുമെന്ന് യുഎസ്

Update: 2021-02-10 11:09 GMT

റിയാദ്: സൗദി അറേബ്യയുടെ സുരക്ഷക്കു വേണ്ടി പ്രതിരോധം തീര്‍ക്കുമെന്ന് യുഎസ് വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യെമനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്ക മുഖ്യ പങ്ക് വഹിക്കും. ആണവ കരാര്‍ വകുപ്പുകള്‍ ഇറാന്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ കരാറിലേക്ക് അമേരിക്ക മടങ്ങുകയുള്ളൂ. 2015 ല്‍ ഒപ്പുവെച്ചതിനേക്കാള്‍ കൂടുതല്‍ സുദീര്‍ഘവും ശക്തവുമായ ആണവ കരാര്‍ ഇറാനുമായി ഒപ്പുവെക്കാന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും അമേരിക്കന്‍ വിദേശ മന്ത്രി പറഞ്ഞു.


ഇറാനില്‍ നിന്നുള്ള പൊതുഭീഷണികള്‍ക്കെതിരെ ഫലപ്രദമായും കാര്യക്ഷമമായും പ്രതിരോധം തീര്‍ക്കുന്നതിന് സൗദി അറേബ്യയുമായി സഹകരിക്കുന്നതും സൗദിക്ക് പിന്തുണ നല്‍കുന്നതും അമേരിക്ക തുടരുമെന്ന് യു.എസ് സെന്‍ട്രല്‍ കമാണ്ട് കമാണ്ടര്‍ ജനറല്‍ കെന്നത്ത് മക്കന്‍സിയും പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ യെമനില്‍ നിന്ന് സൗദി അറേബ്യക്കു നേരെ നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കി സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുകയും സൗദി അറേബ്യയുമായി സഹകരിക്കുകയും ചെയ്യും. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുന്ന നിലക്ക് സൗദി അറേബ്യയെ സഹായിക്കും. ഇത് സൗദി അറേബ്യക്കും അമേരിക്കക്കും ഉപകാരപ്രദമാണെന്നും ജനറല്‍ കെന്നത്ത് മക്കന്‍സി പറഞ്ഞു.




Tags: