ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നവംബര്‍ 4 മുതല്‍ 15 വരെ

വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാനായി ഓഫിസ്, സ്‌കൂള്‍ സമയങ്ങള്‍ ക്രമീകരിക്കും.

Update: 2019-11-01 14:10 GMT

ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം ഈ വരുന്ന നവംബര്‍ 4 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് തീരുമാനം അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി 2016 മുതല്‍ ഏറെ ഗൗരവമായി നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണ പദ്ധതിയാണ് ഇത്. ഇത്തരമൊരു തീരുമാനമെടുത്തില്ലെങ്കില്‍ ഡല്‍ഹിയിലെ ജീവിതം ബുദ്ധിമുട്ടേറിയതാവുമെന്ന് കെജ്രിവാള്‍ ഓര്‍മിപ്പിച്ചു.

ഒറ്റ-ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവേശനം അനുവദിക്കുക. നാലു ചക്ര യാത്രാവാഹങ്ങള്‍ക്ക് നിയമം ബാധകമായിരിക്കും. ഇരുചക്രവാഹനങ്ങള്‍, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍, പ്രധാന വിഐപികള്‍, സ്ത്രീകള്‍ മാത്രമുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

നിയന്ത്രണത്തിന്റെ ഭാഗമായി ടാക്‌സി-ഓട്ടോ വാടക വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊളളുന്നുണ്ട്. ഈ അവസരത്തില്‍ പൊതുജനങ്ങളുമായി സഹകരിക്കണമെന്ന് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരോടും ട്രാവല്‍ ഏജന്‍സികളോടും കെജ്രിവാള്‍ അപേക്ഷിച്ചു.

വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാനായി ഓഫിസ്, സ്‌കൂള്‍ സമയങ്ങള്‍ ക്രമീകരിക്കും. 9.30-10.30 എന്നിങ്ങനെ രണ്ട് സമയങ്ങളായിരിക്കും ഉണ്ടായിരിക്കുക.

നഗരങ്ങളിലെ മലിനീകരണം അതീവ ഗുരുതരമാവുന്ന സാഹചര്യത്തില്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായ ബീജിങില്‍ ഈ പദ്ധതി വലിയ വിജയമായിരുന്നു. 

Tags:    

Similar News