പട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം ഒഴിവാക്കുന്ന വാടാനാംകുറുശ്ശി മേൽപാല നിർമാണം അന്തിമഘട്ടത്തിൽ
പട്ടാമ്പി: പട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയില്‍വേ ഗേറ്റ് തടസ്സം ഒഴിവാക്കുന്ന വാടാനാംകുറുശ്ശി മേല്‍പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തി പൂര്‍ത്തിയാവുമ്പോഴും റെയില്‍വേ ചെയ്യേണ്ട പ്രവൃത്തി വൈകുന്നത് പാലം പൂര്‍ത്തീകരണത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു. റെയില്‍വേ ലൈനിന്റെ ഭാഗത്തെ തൂണുകളും സ്പാനുമാണ് റെയില്‍വേ നിര്‍മിക്കേണ്ടിയിരുന്നത്. റെയില്‍ ലൈനിന് ഇരുവശവുമുള്ള തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ പാലം പൂര്‍ത്തീകരണത്തിനുള്ള തടസ്സം നീങ്ങി. ഭാവിയില്‍ ഒരു റെയില്‍വേ ലൈനും കൂടി സ്ഥാപിക്കാന്‍ സൗകര്യമുള്ള തരത്തിലാണ് റെയില്‍വേ തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കിഫ്ബി വഴി 34 കോടി രൂപ ചെലവഴിച്ചാണ് വാടാനാംകുറുശ്ശി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത്. 13 തൂണുകളില്‍ 680 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലുമാണ് മേല്‍പാലം നിര്‍മിക്കുന്നത്. നടപ്പാതയും ഒരുക്കുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് മുഖ്യമന്ത്രി ഓണ്‍ലൈനില്‍ പാലം നിര്‍മാണോദ്ഘാടനം നടത്തിയത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നടപ്പായില്ല. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ വാടാനാംകുറുശ്ശി റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ പാലക്കാട്-ഗുരുവായൂര്‍ യാത്രക്കാര്‍ നേരിട്ടിരുന്ന പ്രയാസം പാലം യാഥാര്‍ഥ്യമാകുന്നതോടെ പഴങ്കഥയാവും.