സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനൊരുങ്ങി ബിജെപി

നടന്റെ മരണം പോലും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതിനെ 'വിലകുറഞ്ഞ രാഷ്ട്രീയം' എന്നാണ് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) വിശേഷിപ്പിച്ചത്.

Update: 2020-09-06 10:08 GMT

പട്‌ന: ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമായി സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും ഉപയോഗിക്കാനൊരുങ്ങി ബീഹാര്‍ ബിജെപി ഘടകം. ഇതിന്റെ ഭാഗമായി ബിജെപിയുടെ സാംസ്‌കാരിക സെല്‍ സുശാന്ത് സിംഗിന്റെ ഫോട്ടോ പതിച്ച കാര്‍ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ചു, ''നാ ഭൂല്‍ ഹെ, നാ ഭുല്‍നെ ദേംഖെ' (ഞങ്ങള്‍ മറന്നിട്ടില്ല, ഞങ്ങള്‍ മറക്കില്ല) എന്നാണ് സുശാന്തിന് നീതി വേണം എന്ന തലക്കെട്ടിലുള്ള സ്റ്റിക്കറിലുള്ളത്. സുശാന്തിന്റെ ഫോട്ടോ പതിച്ച മാസ്‌കുകളും ബിജെപി നിര്‍മിച്ചിട്ടുണ്ട്.

നടന്റെ മരണം പോലും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതിനെ 'വിലകുറഞ്ഞ രാഷ്ട്രീയം' എന്നാണ് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) വിശേഷിപ്പിച്ചത്. 'ഇതിന് ഒരു രാഷ്ട്രീയ നിറം നല്‍കുന്നത് മോശമാണ്,' ആര്‍ജെഡി വക്താവ് മിര്‍തുഞ്ജയ് തിവാരി പറഞ്ഞു. നടന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് ആര്‍ജെഡി നേതാവ് തേജസ്വി യാദവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന സാംസ്‌കാരിക സെല്‍ നടപടിയെ ബിജെപി നേതാവ് നിഖില്‍ ആനന്ദ് ന്യായീകരിച്ചു. ബോളിവുഡില്‍ ബീഹാറിനെ പ്രതിനിധീകരിച്ച മണ്ണിന്റെ മകനാണ് സുശാന്ത്. അദ്ദേഹത്തിന്റെ അകാല മരണം എല്ലാവരെയും ഞെട്ടിച്ചു ... സുശാന്തിന് നീതി ആവശ്യപ്പെട്ട് ബിഹാര്‍ ബിജെപി നിലകൊള്ളുന്നു... ബീഹാര്‍ ബിജെപിയുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 14 നാണ്് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളെ ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു. 

Tags: