തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം: കുറ്റവാളികള്‍ക്കെതിരേ കര്‍ശന നിയമനടപടിയെന്ന് മുഖ്യമന്ത്രി

Update: 2022-11-24 07:52 GMT

തിരുവനന്തപുരം: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരേ പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പോലിസ്, എക്‌സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യും. ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണ്. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതിനാണ് നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

മയക്കുമരുന്നിനും ലഹരിക്കുമെതിരേ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന കാംപയിന്‍ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്‍പ്പനയെ ജനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഈ പോരാട്ടത്തില്‍ അണിചേരുന്നവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമൂഹത്തിലാകെ ഉയര്‍ന്നുവരണം.

അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയില്‍ എത്തിക്കൂടാ. അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാവാമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു പോരാടാം. തലശ്ശേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News