ഭീകരത അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തന്ത്രപരമായ അപകടം: തുര്‍ക്കി അല്‍ ഫൈസല്‍

അറബ് ലോകത്ത് ദേശീയ രാഷ്ട്ര സംവിധാനത്തിന്റെ തകര്‍ച്ചയാണ് മേഖലയില്‍ ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണം

Update: 2021-09-28 10:20 GMT

റിയാദ്: ഭീകരത അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തന്ത്രപരമായ അപകടമാണെന്ന് മുന്‍ സൗദി ഇന്റലിജന്‍സ് മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. അറബ് രാജ്യങ്ങളില്‍ സ്ഥിരതയുണ്ടാകാന്‍ ഭീകരതയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനമാണ് ഇറാന്‍ നടത്തുന്നതെന്ന് തുര്‍ക്കി അല്‍ഫൈസല്‍ പറഞ്ഞു. മേഖലയിലെ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ അപകടകരമായ ഇടപെടലുകളാണ് നടത്തുന്നത്. അതിര്‍ത്തി കടന്നുള്ള ഇറാന്റെ ഭീകരത അറബ് ലോകത്തിന് അസ്തിത്വപരമായ ഭീഷണിയാണ്. അത് പരാജയപ്പെടുത്താനും കാരണങ്ങള്‍ പരിഹരിക്കാനും എല്ലാവരും സഹകരിക്കണം. അറബ്, ഇസ്രയേല്‍ സംഘര്‍ഷം ഒരു യഥാര്‍ഥ വെല്ലുവിളിയായി തുടരുന്നു. അന്താരാഷ്ട്ര സമൂഹം ഇതിന്റെ പരിഹാരം അവഗണിക്കുന്നത് മേഖലയെ സംഘര്‍ഷ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അറബ് ലോകത്ത് ദേശീയ രാഷ്ട്ര സംവിധാനത്തിന്റെ തകര്‍ച്ചയാണ് മേഖലയില്‍ ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണം. അറബ് ലോകം തന്ത്രപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ഇതില്‍ പ്രധാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വിഭാഗീയതയും വിഭാഗീയ സംഘര്‍ഷങ്ങളുടെ ആവിര്‍ഭാവവുമാണ്. ഇവ ചെറുക്കേണ്ടതുണ്ടെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.


Tags:    

Similar News