മഅ്ദനിക്കെതിരെ തീവ്രവാദ ആരോപണം: പി ജയരാജനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു: പി ഡി പി

Update: 2024-10-26 15:20 GMT

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നു എന്നതിന് വസ്തുതകളും തെളിവുകളും നിരത്തി പരസ്യ സംവാദത്തിന് പി ജയരാജന്‍ തയ്യാറുണ്ടോ എന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി വെല്ലുവിളിച്ചു. ജയരാജന്റെ പുസ്തക പ്രകാശന വേദിയിലേക്ക് പി ഡി പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് ഒരു മോശപ്പെട്ട ഭൂതകാലവും മെച്ചപ്പെട്ട മറ്റൊരു വര്‍ത്തമാനകാലവുമില്ല. കൃത്യതയുള്ള നിലപാട് സ്വീകരിച്ച കാലഘട്ടമേ ഉണ്ടായിട്ടുള്ളൂ. പി ഡി പിക്ക് മുന്‍പോ ശേഷമോ മഅ്ദനിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ഒരു മനുഷ്യനും കൊല്ലപ്പെട്ടിട്ടില്ല. മഅ്ദനിയുടെ അണികളില്‍ ഒരാളും നാളിതുവരെ ജയിലിലടക്കപ്പെട്ടിട്ടുമില്ല.

മഅ്ദനി ഉയര്‍ത്തിയതും ഉറക്കെപ്പറഞ്ഞതും രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും ഭരണഘടനാനുസൃതമായി ലഭ്യമാകേണ്ട തുല്യനീതിയെക്കുറിച്ചാണ്. മഅ്ദനിയുടെ പ്രഭാഷണ ശൈലിയില്‍ തീവ്രത ദര്‍ശിച്ചവര്‍ ഇന്ന് അതിനേക്കാള്‍ ഉച്ചത്തിലാണ് സംഘ്പരിവാരത്തിനും ഫാസിസത്തിനുമെതിരെ പ്രതികരിക്കുന്നത് എന്നത് അവര്‍ക്ക് വൈകിയുണ്ടായ തിരിച്ചറിവാണ്.

മഅ്ദനിക്കെതിരായി ആരോപണമുന്നയിക്കാന്‍ ചില വിഷയങ്ങളെ ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പുസ്തകം പൂര്‍ണ്ണരൂപത്തില്‍ പഠിച്ചതിന് ശേഷം അപവാദങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി പറയും. ഫാസിസം രാജ്യം മൊത്തം കീഴടക്കാന്‍ മതേതര ജനാധിപത്യ കക്ഷികളെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ആസൂത്രിതമായ പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമ്പോള്‍ ഇടതുമതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് കൊടുക്കുന്നവരായി ഇടതുനേതാക്കള്‍ മാറരുത്.

ജയരാജന്റെ പുസ്തകം കത്തിക്കാന്‍ വൈസ് ചെയര്‍മാന്‍ ശശി പൂവന്‍ചിന നേതൃത്വം നല്‍കി.ജില്ലാ പ്രസിഡന്റ് റസല്‍ നന്തി, ജില്ലാ നേതാക്കളായ , ആഷിഖ് കൊയിലാണ്ടി,ഫൈസല്‍, അക്ബര്‍ നൈനാം വളപ്പില്‍ സംസാരിച്ചു. സിദ്ധീഖ് പുതുപ്പാടി സ്വാഗതവും അഹമദ് കുട്ടി ഓമശ്ശേരി നന്ദിയും പറഞ്ഞു.





Tags: