മാംസാഹാരം കഴിച്ചശേഷം ക്ഷേത്രദര്‍ശനം; ഗോവ മുഖ്യമന്ത്രിയും ബിജെപി എംഎല്‍എയും വിവാദത്തില്‍

Update: 2022-10-11 05:05 GMT

ഉഡുപ്പി: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന്‍. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്.

ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന്‍ വിമര്‍ശിച്ചു.

തങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മാംസം കഴിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ് ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് പറഞ്ഞു.

ശനിയാഴ്ചയാണ് സാവന്തുമായി വിരുന്നുനടത്തിയതെന്നും അദ്ദേഹം മാംസഭക്ഷണം കഴിച്ചില്ലെന്നും ഹോട്ടലില്‍നിന്ന് സസ്യഭക്ഷണം വരുത്തിയാണ് കഴിച്ചതെന്നും എംഎല്‍എ വിശദീകരിച്ചു.

ആരോപണമുന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ ബാധ്യതയുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Tags:    

Similar News