കാന്‍സറുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ; സ്വകാര്യ ആശുപത്രി 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ശസ്ത്രക്രിയക്ക് ശേഷം കലശലായ വയറു വേദനയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോഴാണ് ആദ്യ ശസ്ത്രക്രിയ തട്ടിപ്പായിരുന്നുവെന്നും തനിക്ക് കാന്‍സറുണ്ടായിരുന്നില്ലെന്നും യുവതി അറിയുന്നത്

Update: 2021-08-20 12:14 GMT

അബുദാബി: വയറ്റില്‍ ഗുരുതരമായ കാന്‍സര്‍ ബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ പ്രമുഖ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും എതിരേ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ദഹനക്കേടിനെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ യുവതിയെ ആണ് സ്വകാര്യ ആശുപത്രി വഞ്ചിച്ച് ശസ്ത്രക്രിയ നടത്തിയത്. വലിയ തുകയ്ക്കുള്ള മെഡിക്കന്‍ ഇന്‍ഷുറന്‍സ് പോളിസി കണ്ടാണ് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും വഞ്ചന കാണിച്ചതെന്ന് ഇരയായ പ്രവാസി യുവതി പറഞ്ഞു.


ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒരു പ്രാഥമിക മെഡിക്കല്‍ പരിശോധന നടത്തി. ശേഷം ഡോക്ടര്‍ അവരെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയായിരുന്നു. ഈ വിഭാഗത്തില്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍, വീണ്ടും ടെസ്റ്റ് നടത്തുകയും യുവതിക്ക് വയറ്റില്‍ കാന്‍സര്‍ ബാധയുണ്ടെന്നും രോഗം ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദ്ദേശിച്ചു.


സര്‍ജറി ചെയ്തില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് കാന്‍സര്‍ പടരാനുള്ള സാധ്യത കൂടി ഡോക്ടര്‍ പറഞ്ഞതോടെ ഉടന്‍ തന്നെ യുവതി ശസ്ത്രക്രിയക്ക് സമ്മതിച്ചു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കലശലായ വയറു വേദനയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോഴാണ് ആദ്യ ശസ്ത്രക്രിയ തട്ടിപ്പായിരുന്നുവെന്നും തനിക്ക് കാന്‍സറുണ്ടായിരുന്നില്ലെന്നും യുവതി അറിയുന്നത്. ഒരു കാര്യവുമില്ലാതെ നടത്തിയ ശസ്ത്രക്രിയയില്‍ ഉദരഭിത്തിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും അതാണ് വയറു വേദനയ്ക്ക് കാരണമെന്നും രണ്ടാമത്തെ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യ ആശുപത്രിയുടെ തെറ്റായ നടപടി മൂലം തനിക്കുണ്ടായ ആരോഗ്യപരവും മാനസികവുമായ പ്രയാസങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.


കോടതി രണ്ടാമത്തെ ആശുപത്രിയില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ റിപോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വാദം ശരിയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് യുവതി ആവശ്യപ്പെട്ടതു പ്രകാരം അഞ്ചു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ സ്വകാര്യ ആശുപത്രിയോടും ഡോക്ടര്‍മാരോടും കോടതി ഉത്തരവിട്ടത്.




Tags:    

Similar News