ഉയര്‍ന്ന യോഗ്യതയുള്ളവരുടെ നിയമനം ശരിവച്ച് സുപ്രിംകോടതി; പിഎസ്‌സി നടപടിക്കെതിരായ ഹരജി തള്ളി

Update: 2026-02-03 09:33 GMT

ന്യൂഡല്‍ഹി: വിജ്ഞാപനത്തില്‍ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയെക്കാള്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പിഎസ്‌സി) നടപടി സുപ്രിംകോടതി ശരിവച്ചു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളുകയായിരുന്നു. കേരളാ സ്‌റ്റേറ്റ് ആന്‍ഡ് സബ് ഓര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ്'ലെ റൂള്‍ 10 പ്രകാരം, വിജ്ഞാപനത്തില്‍ പ്രത്യേകം വിലക്കില്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നിയമിക്കാന്‍ പിഎസ്‌സിക്ക് അധികാരമുണ്ടെന്ന നിലപാടാണ് കോടതി അംഗീകരിച്ചത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 തസ്തികകളിലേക്ക് 2012ല്‍ പിഎസ്‌സി പുറപ്പെടുവിച്ച വിജ്ഞാപനമാണ് കേസിന്റെ അടിസ്ഥാനമായത്.

വിജ്ഞാപനത്തില്‍ നിയമനയോഗ്യതയായി ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (എഎന്‍എം) സര്‍ട്ടിഫിക്കറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും, മൂന്നു വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (ജിഎന്‍എം) ഡിപ്ലോമയുള്ള ഉദ്യോഗാര്‍ഥികളും അപേക്ഷിച്ചിരുന്നു. ആദ്യം ജിഎന്‍എം യോഗ്യതയുള്ളവര്‍ക്കുള്ള നിയമനം പിഎസ്‌സി നിഷേധിച്ചെങ്കിലും, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും തുടര്‍ന്ന് കേരള ഹൈക്കോടതിയും ജിഎന്‍എം യോഗ്യതയുള്ളവര്‍ക്കും നിയമനം നല്‍കാമെന്ന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പിഎസ്‌സിയുടെ അക്കാദമി കമ്മിറ്റി വിഷയം വിശദമായി പരിശോധിക്കുകയും, മൂന്നു വര്‍ഷത്തെ ജിഎന്‍എം ഡിപ്ലോമ 18 മാസത്തെ എഎന്‍എം കോഴ്‌സിനെക്കാള്‍ ഉയര്‍ന്ന യോഗ്യതയാണെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് നിയമനം നല്‍കിയത്. ഇതോടൊപ്പം, വിജ്ഞാപനത്തില്‍ ഉയര്‍ന്ന യോഗ്യത വ്യക്തമായി ഒഴിവാക്കിയിട്ടില്ലാത്ത തസ്തികകളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നിയമിക്കാമെന്ന തത്വം പൊതുവായി നടപ്പാക്കാനും പിഎസ്‌സി തീരുമാനിച്ചു.

പിഎസ്‌സിയുടെ ഈ നയത്തെ ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. സുപ്രിംകോടതി വിധി പ്രകാരം വിജ്ഞാപനത്തില്‍ വ്യക്തമായ വിലക്ക് ഇല്ലാത്ത സാഹചര്യങ്ങളില്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ പിഎസ്‌സിക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് വ്യക്തമായി. പിഎസ്‌സിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് വിപിന്‍ നായരും കോടതിയില്‍ ഹാജരായി.

Tags: