കൂടത്തായി: പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

Update: 2020-02-27 01:31 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെങ്ങനെ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.

സയനൈയ്ഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ 6 കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മ അന്നമ്മയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.

ആറ് വര്‍ഷത്തിന് ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോ തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നല്‍കിയായിരുന്നു ജോളി ഈ കൃത്യം നടത്തിയത്. 2011 സെപ്റ്റംബറിലാണ് ജോളി ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ഇത്. 2014 ഫെബ്രുവരിയില്‍ മാത്യു മഞ്ചാടിയെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആല്‍ഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു ഇത്, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെയാണ് ജോളി അവസാനമായി കൊലപ്പെടുത്തിയത്.


Tags:    

Similar News