ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറന്നു; ഇന്ത്യയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് സുരക്ഷിത പാതയെന്ന് ഇറാന്‍

Update: 2026-03-26 05:13 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇന്ത്യയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടക്കാന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം.

ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, പാകിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്കാണ് സുരക്ഷിത യാത്രയ്ക്ക് അനുമതി നല്‍കുന്നതെന്ന് അരാഗ്ചി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ശത്രുരാജ്യങ്ങളുടെയോ അവരെ പിന്തുണക്കുന്ന രാജ്യങ്ങളുടെയോ കപ്പലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഇറാനിയന്‍ അധികൃതരുമായി മുന്‍കൂട്ടി ആശയവിനിമയം നടത്തുകയും നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ഇറാന്‍ നിര്‍ദേശിച്ചു.

കടലിടുക്ക് അടച്ചിട്ടത് ആഗോളതലത്തില്‍ എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയടക്കം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കുന്നതാണ് സ്ഥിരപരിഹാരമെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Tags: